Friday 26 August 2011


     
   

വൈരജാതന്‍ തെയ്യം 


23-08-2011


ഉത്തരകേരളത്തില്‍ അപൂര്‍വമായി മാത്രം കെട്ടിയാടുന്ന തെയ്യക്കോലമാണ് വൈരജാതന്‍. ദക്ഷയാഗ കഥയിലെ വീരഭദ്രന്‍ തന്നെയാണ് വൈരജാതനായും അറിയപ്പെടുന്നത്. സതീദേവിയെ പിതാവായ ദക്ഷന്‍ യാഗശാലയില്‍ നിന്നും ആട്ടിപ്പുറത്താക്കുകയുണ്ടായി. അപമാനം സഹിക്കാനാവാതെ സതീദേവി യാഗാഗ്നിയില്‍ ചാടി മരിച്ചു. വിവരമറിഞ്ഞ ശിവന്‍ കോപം കൊണ്ട് ജ്വലിച്ചു. അപ്പോള്‍ ശിവന്റെ നെറ്റി ക്കണ്ണില്‍ നിന്നും ഒരു ഉഗ്രമൂര്‍ത്തി ഉറഞ്ഞു ചാടി. ദക്ഷനെയും കൂട്ടരെയും വകവരുത്തിയ ആ ഉഗ്രമൂര്‍ത്തിയാണ് വൈരജാതന്‍. വൈരത്തില്‍ നിന്നും ജനിച്ചത്‌ കൊണ്ടാണ് വൈരജാതന്‍ എന്ന് പേര് വന്നത്.
   
    കേരളത്തിന്റെ വടക്ക് ഭാഗത്ത് പണ്ട് അള്ളടസ്വരൂപം എന്ന പേരില്‍ ഒരു രാജവംശം ഉണ്ടായിരുന്നു. അള്ളടം നാട് ഭരിച്ചു മുടിച്ചിരുന്ന എട്ടു ദുഷ്പ്രഭുക്കന്‍മാരില്‍ നിന്നും പടവെട്ടി രാജ്യം പിടിക്കാന്‍ സാമൂതിരിക്കൊലോത്തു നിന്നും വന്ന വീരരായിരുന്നു ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, എന്നിവര്‍. അള്ളടം നാട്ടിലെ അള്ളോന്‍, മന്നന്‍ തുടങ്ങിയ അഹങ്കാരികളായ നാടുവാഴികളെ വധിച്ച് രാജ്യത്തെ രക്ഷപ്പെടുത്തിയ ശേഷം, വൈരജാതന്‍ ചെറുവത്തൂര്‍ തറയിലെ ഒരു നായര്‍ തറവാട്ടില്‍ എത്തി. പിന്നീട് ആ തറവാട് വൈരജാത ക്ഷേത്രമായി... പിലിക്കോട് രയരമംഗലം കൊട്ടുമ്പുറം, തൃക്കരിപ്പൂര്‍, നീലേശ്വരം പട്ടേന എന്നിവിടങ്ങളിലും മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തെയ്യം കെട്ടിയാടാറുണ്ട്.

No comments:

Post a Comment