Friday 26 August 2011


   
   

'കൊട്ടാള'-ഓണക്കാലത്തിന്റെ ഓര്‍മ്മക്കൂട '' 


14-08-2011


പിലിക്കോട് :ഓണമെത്തുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ ഓര്‍മ്മകളും നിറയും .ഗ്രാമീണ ജീവിതത്തിലൂടെ കടന്നുവന്ന ഏതൊരാളുടെയും ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുക 'തുമ്പ പൂവില്‍ നിന്നും 'അതിറുത്തുനിറച്ച കൊട്ടാളകളില്‍ നിന്നുമാണ്.പ്ലാവില ,താളില ,ആലില എന്നിവ ഉപയോഗിച്ചാണ് കൊട്ടാള 'ഉണ്ടാക്കുക .ഇലകള്‍ ചേര്‍ത്തു വെച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നിചെര്‍ത്തുണ്ടാക്കുന്ന ഈ പൂക്കൂടകളിലും വൈവിധ്യമുണ്ട് .പ്ലാവില കൊട്ടാളകളാണ് രൂപഭംഗിയില്‍ മുന്‍പില്‍. ചെടികളില്‍ നിന്നും ചെടികളിലേക്ക് പൂക്കള്‍ തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ പൂക്കളിറുക്കാന്‍ ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അപൂര്‍വമായതോടെ കൊട്ടാളയും ഓര്‍മ്മക്കൂട മാത്രമാവുകയാണ് ....
       
   

കണ്‍മറയുന്നു കയ്യാലകളും .... 


24-08-2011


ഒരുകാലത്ത് അതിരുകളുടെ അടയാളങ്ങളായിരുന്നു കയ്യാലകള്‍. കാലമാറ്റത്തില്‍ അതിര്‍ത്തികള്‍ ഉറപ്പിക്കാന്‍ കല്‍മതിലുകള്‍ ഉയര്‍ന്നു പൊങ്ങിയതോടെ കാഴ്ചയില്‍ നിന്നും മറയുകയാണ് മണ്‍കയ്യാലകള്‍. മണ്ണ് കൊണ്ടുണ്ടാക്കുന്ന കയ്യാലകള്‍ കേവലം അതിരുകള്‍ മാത്രമായിരുന്നില്ല. വലിയൊരു ആവാസവ്യവസ്ഥ കൂടിയായിരുന്നു അത്. പഴയ കാലത്ത് പറമ്പുകളുടെ ഏതെങ്കിലും ഒരു അതിര്‍ത്തിയിലെങ്കിലും മണ്‍ കയ്യാലകള്‍ ഉണ്ടായിരുന്നു. ഈ കയ്യാല വര്‍ഷാവര്‍ഷം മണ്ണുകൊണ്ട് ഉറപ്പിച്ചു കൊണ്ടിരിക്കും. വീടിനു മുന്‍ഭാഗത്തെ കയ്യാലയാണെങ്കില്‍ അതില്‍ പലതരം ചെടികള്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.നീല കോളാമ്പികള്‍ കൂടുതലായും വളര്‍ന്നിരുന്നത് കയ്യാലപ്പുറത്തായിരുന്നു. വര്‍ഷം തോറും നടന്നു വരുന്ന 'നിറ'യ്ക്ക് വേണ്ടുന്ന പൊലിവള്ളിയും, സൂത്രവള്ളിയും പടര്‍ന്നിരുന്നതും ഇതിനുമുകളിലായിരുന്നു. അതുകൊണ്ട് തന്നെ അനുഷ്ടാനപരമായ ബന്ധം കൂടി ഈ മണ്‍ തിട്ടകള്‍ക്കുണ്ടായിരുന്നു. കയ്യാലകള്‍ മറഞ്ഞു തുടങ്ങിയതോടെ നീലകോളാമ്പിയും, കള്ളിമുള്ളുമെല്ലാം ഇന്ന് അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. നെടുകെയും, കുറുകെയും കമ്പുകള്‍ കെട്ടിയുണ്ടാക്കുന്ന വേലികളും ഇന്ന് അപ്രത്യക്ഷമാവുകയാണ്. ചന്തം കുറഞ്ഞ കയ്യാലകള്‍ വീടിന്റെ ചന്തം കുറയ്ക്കുമെന്ന ധാരണയില്‍ മാന്തിയെടുക്കപ്പെടുമ്പോള്‍ മറയുന്നത് വലിയൊരു ആവാസവ്യവസ്ഥയും. ഒപ്പം ഗ്രാമീണതയുടെ അടയാളവും കൂടിയാണ്.
   
    തയ്യാറാക്കിയത്‌: വിനയന്‍ പിലിക്കോട്‌
   
    ഫോട്ടോ: വിജേഷ്‌ ചന്തേര

കൃഷ്ണാഷ്ടമി പുണ്യദിനം ' 


20-08-2011


ഭക്തരെ സമ്പത്തിച്ചിടത്തോളം പുണ്യദിനമാണ് അഷ്ടമിരോഹിണി.ഈ ദിനത്തില്‍ വടക്കന്‍ കേരളത്തിലെ പല വീടുകളിലും കൃഷ്ണനെ വരവേല്‍ക്കുന്ന ചടങ്ങുണ്ട്.അഷ്ടമി രോഹിണി ദിനം രാവിലെ തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.ക്ഷേത്ര ദര്‍ശനവും ,ഒരുനേരം മാത്രം അരിയാഹാരം കഴിച്ചുള്ള വ്രതവും. കൃഷ്ണന്റെ പിറന്നാള്‍ ദിനത്തിലെ പുണ്യമായി കണക്കാക്കുന്നു. ചിങ്ങം പിറന്നത്‌ മുതല്‍ പ്രഭാതങ്ങളില്‍ നടക്കുന്ന കൃഷ്ണപ്പാട്ട് പാരായണം ഈ ദിനത്തില്‍ രാത്രിവരെ നീളും. സന്ധ്യയാകുന്നതോടെ കത്തിച്ചുവെച്ച നിലവിളക്കിനും, കൃഷ്ണവിഗ്രഹത്തിനും മുന്നില്‍ പൂക്കളം ഒരുക്കും. തുമ്പയും മറ്റു നാട്ടുപൂക്കളും ഉപയോഗിച്ചായിരിക്കും പൂക്കളമിടുക.ഇതിനരികിലായി വാഴയിലയിലോ, പാത്രത്തിലോ ആയി കൃഷ്ണന് പാല്‍പ്പായസം വിളമ്പും. അതിനു ശേഷം വീടിനു മുന്‍ ഭാഗത്തുനിന്നും പടിഞ്ഞാറ്റയില്‍ ഒരുക്കിയ പൂക്കളത്തിന് അരികില്‍ വരെ തറയില്‍ 'ചേടികൊണ്ട് ഉണ്ണിക്കണ്ണന്റെ കാല്പാടുകള്‍ വരയ്ക്കും. കൈപ്പത്തി ചുരുട്ടിപിടിച്ച് വെള്ളത്തില്‍ കലക്കിയ ചേടിയില്‍ മുക്കിയാണ് കാലുകള്‍ വരയ്ക്കുക.ഇതിനു ശേഷം പടിഞ്ഞാറ്റയുടെ വാതിലുകള്‍ പാതിചാരിവെക്കും. ഈ സമയം കൃഷ്ണപ്പാട്ട് പാരായണം ഉച്ചസ്ഥായിയിലാകും.ഇതിനിടയില്‍ കൃഷ്ണ ഭഗവാന്‍ വീട്ടിലെത്തുമെന്നാണ് വിശ്വാസം.

     
   

വൈരജാതന്‍ തെയ്യം 


23-08-2011


ഉത്തരകേരളത്തില്‍ അപൂര്‍വമായി മാത്രം കെട്ടിയാടുന്ന തെയ്യക്കോലമാണ് വൈരജാതന്‍. ദക്ഷയാഗ കഥയിലെ വീരഭദ്രന്‍ തന്നെയാണ് വൈരജാതനായും അറിയപ്പെടുന്നത്. സതീദേവിയെ പിതാവായ ദക്ഷന്‍ യാഗശാലയില്‍ നിന്നും ആട്ടിപ്പുറത്താക്കുകയുണ്ടായി. അപമാനം സഹിക്കാനാവാതെ സതീദേവി യാഗാഗ്നിയില്‍ ചാടി മരിച്ചു. വിവരമറിഞ്ഞ ശിവന്‍ കോപം കൊണ്ട് ജ്വലിച്ചു. അപ്പോള്‍ ശിവന്റെ നെറ്റി ക്കണ്ണില്‍ നിന്നും ഒരു ഉഗ്രമൂര്‍ത്തി ഉറഞ്ഞു ചാടി. ദക്ഷനെയും കൂട്ടരെയും വകവരുത്തിയ ആ ഉഗ്രമൂര്‍ത്തിയാണ് വൈരജാതന്‍. വൈരത്തില്‍ നിന്നും ജനിച്ചത്‌ കൊണ്ടാണ് വൈരജാതന്‍ എന്ന് പേര് വന്നത്.
   
    കേരളത്തിന്റെ വടക്ക് ഭാഗത്ത് പണ്ട് അള്ളടസ്വരൂപം എന്ന പേരില്‍ ഒരു രാജവംശം ഉണ്ടായിരുന്നു. അള്ളടം നാട് ഭരിച്ചു മുടിച്ചിരുന്ന എട്ടു ദുഷ്പ്രഭുക്കന്‍മാരില്‍ നിന്നും പടവെട്ടി രാജ്യം പിടിക്കാന്‍ സാമൂതിരിക്കൊലോത്തു നിന്നും വന്ന വീരരായിരുന്നു ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, എന്നിവര്‍. അള്ളടം നാട്ടിലെ അള്ളോന്‍, മന്നന്‍ തുടങ്ങിയ അഹങ്കാരികളായ നാടുവാഴികളെ വധിച്ച് രാജ്യത്തെ രക്ഷപ്പെടുത്തിയ ശേഷം, വൈരജാതന്‍ ചെറുവത്തൂര്‍ തറയിലെ ഒരു നായര്‍ തറവാട്ടില്‍ എത്തി. പിന്നീട് ആ തറവാട് വൈരജാത ക്ഷേത്രമായി... പിലിക്കോട് രയരമംഗലം കൊട്ടുമ്പുറം, തൃക്കരിപ്പൂര്‍, നീലേശ്വരം പട്ടേന എന്നിവിടങ്ങളിലും മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തെയ്യം കെട്ടിയാടാറുണ്ട്.

Thursday 11 August 2011

പാവം പൂമ്പാറ്റ കുഞ്ഞുങ്ങള്‍ ..



ഇന്നലെയാണ് അവള്‍ ലോകം കണ്ടത് 
പുള്ളിയുടുപ്പിട്ട കൊച്ചു സുന്ദരി ...
പൂക്കള്‍ തോറും അവള്‍ പാറി നടന്നു .
കണ്ടവര്‍ക്ക് തോന്നി-
 കയ്യിലെടുത്ത് ഓമനിക്കാന്‍ ....
ചെമ്പരത്തിയും ,തെച്ചിയും അവള്‍ക്ക്-
തേന്‍ മധുരം നല്‍കി .. 
ഇന്നാണവള്‍ പൂന്തോട്ടത്തിലെ -
പുതിയ ചെടി കണ്ടത്...
പൂവിന്‍റെ പുഞ്ചിരിയില്‍  അവള്‍ -
മധുരം നുകരാനെത്തി ..
തേനിനു കൈപ്പു രുചിയായിരുന്നു .
പൂവ് പൂമ്പാറ്റയെ ഉള്ളിലാക്കി -
കൂമ്പിയടഞ്ഞു.... .
പറിച്ചെടുത്തു നോക്കുമ്പോഴേക്കും -
അതിന്‍റെ ചിറക്‌ അറ്റിരുന്നു..
ഇതലുകളിലെ കൂര്‍ത്ത മുള്ളുകളാല്‍-
മേലാകെ കോറിയിരുന്നു..
അതിന്നു നിരങ്ങി നീങ്ങാന്‍ പോലും  ആയില്ല.
ചെടിയിലേക്ക് നോക്കിയപ്പോള്‍ -
അത് വീണ്ടും പൂവിട്ടിരുന്നു  
ഒന്നല്ല ഒരുപാടുപൂക്കള്‍ ..
പാവം പൂമ്പാറ്റകുഞ്ഞുങ്ങള്‍.. 

Tuesday 9 August 2011

സമാധാനത്തിന്റെ ശാന്തിദീപം തെളിഞ്ഞു ''



 മാനവ കുലത്തിന്റെ മഹനീയതകളേയും, സ്നേഹ വിശ്വാസങ്ങളെയും
തകര്‍ക്കുന്ന യുദ്ധ ഭീകരതയ്ക്കെതിരെ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ  എല്‍ പി
സ്കൂളിലെ കുരുന്നുകള്‍ 'ശാന്തി ദീപം 'തെളിച്ചു .ഹിരോഷിമ -നാഗസാക്കി
ദിനാചരണങ്ങളുടെ അറുപത്തിയാറാം വാര്‍ഷിക ഭാഗമായി 66 -
കടലാസ്സ് വിളക്കുകളാണ് വിദ്യാലയത്തില്‍ സമാധാന സന്ദേശത്തിന്റെ
ശോഭ പരത്തിയത് .കുട്ടികള്‍ തന്നെയാണ് ചാര്‍ട്ട് ,മെഴുകുതിരി എന്നിവ
ഉപയോഗിച്ച് കടലാസ്സ് വിളക്കുകള്‍ തയ്യാറാക്കിയത് .പ്രധാനാധ്യാപിക -
സി എം മീനാകുമാരി ശാന്തി ദീപം 'കുരുന്നു കൈകളിലേക്ക് പകര്‍ന്നു ..തെളിഞ്ഞു -
കത്തിയ 66 ദീപങ്ങളെ സാക്ഷിയാക്കി കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി .
പ്രത്യേകം തയ്യാറാക്കിയ യുദ്ധസ്മാരകത്തില്‍ കുട്ടികള്‍ പുഷ്പ്പാര്‍ചനയും  നടത്തി ....

Wednesday 3 August 2011

നിറ നിറ.... പൊലി പൊലി....




കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടു കര്‍ക്കടക മാസത്തില്‍ നടക്കുന്ന കാര്‍ഷിക അനുഷ്ടാനമാണ്
നിറ. നെല്‍വയലുകള്‍ക്കൊപ്പം നിറയും പലയിടങ്ങളിലും ഓര്‍മ്മ മാത്രമാവുകയാണ് .കൊയ് ത്തിനു -
മുന്നോടിയായാണ് ഇല്ലവും വല്ലവും നിറയ്ക്കുക .ഓരോ സ്ഥലത്തും അവിടെയുള്ള ക്ഷേത്രം ,കാവുകള്‍ -
എന്നിവയുമായി ബന്ധപ്പെട്ടാണ് നിറ' നടക്കുക .ആദ്യം ജ്യോതിഷി എത്തി നിറയുടെ ദിവസം
നിശ്ചയിക്കുന്നു .'നിറ കല്പിക്കല്‍' എന്നാണ് ഇതറിയപ്പെടുന്നത്.നിറ ദിവസത്തിന്റെ തലേദിവസം-
'കതിര്‍ വയ്ക്കും ' ആണ്ടക്കണ്ടം  എന്നറിയപ്പെടുന്ന പ്രത്യേകം വയലില്‍ നിന്നും കാഞ്ഞിര ഇല കൂട്ടിപ്പിടിച്ച്‌-
അറിഞ്ഞെടുക്കുന്ന നെല്‍കതിരുകള്‍ ക്ഷേത്ര പരിസരത്തെ പ്രത്യേകം തറയില്‍ കൊണ്ട് വയ്ക്കും .
കതിരുവെക്കുന്നതറ 'എന്നാണ് ഇതറിയപ്പെടുന്നത് .ഈ കതിര് നിറദിവസം രാവിലെ നിശ്ചയിച്ച -
മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നു .വാദ്യമേളങ്ങലോടെ 'കതിര്' എത്തിക്കുന്ന സ്ഥലങ്ങളും ഉണ്ട് .
ക്ഷേത്രത്തില്‍ നിറച്ചശേഷം ഈ കതിര് എത്തിയ എല്ലാവര്‍ക്കുമായി പകുത്തു നല്‍കുന്നു .
ഈ കതിര്‍ നിറയോലത്തില്‍ വച്ച്    നിറ നിറ പൊലി പൊലി ....എന്ന് പറഞ്ഞ് കാഞ്ഞിരമരത്തിലും-
കിനരിലും ,പടിഞ്ഞാറ്റയിലും ,പത്തായത്തിലും എല്ലാം കെട്ടുന്നു .ആലില ,അരയാലില ,കാഞ്ഞിരയില -
മാവില ,പ്ലാവില ,മുളയില ,വെള്ളില ,പോളിവല്ലി',സൂത്രവള്ളി ,എന്നിവയെല്ലാം വട്ടപ്പലത്തിന്റെ ഇലയില്‍ -
പൊതിഞ്ഞ്‌' തെങ്ങിന്‍ പാന്തം 'കൊണ്ട് കെട്ടിയാണ് നിറയോലം ഉണ്ടാക്കുക .വരുന്ന വര്‍ഷത്തേക്കുള്ള -
ഐശ്വര്യം കാംക്ഷിക്കുകയാണ് ഇതിലൂടെ .....

മരണ വ്യാപാരികള്‍ക്കു സ്തുതി പാടുന്നവര്‍ ..



ഞെട്ടലോടെയാണ് ഞങ്ങള്‍ ആ വാര്‍ത്ത കേട്ടത് 
എന്ടോസല്ഫാന്‍ നിരോധിക്കെണ്ടാതില്ലെന്നു 
കേന്ദ്രം സത്യവാങ്ങ്മൂലം നല്‍കിയിരിക്കുന്നു .
കൊടും ക്രുരത എന്നല്ലാതെ എന്ത് പറയാന്‍ ...
ഇത്രയേറെ പഠനങ്ങള്‍ നടത്തിയിട്ടും 
ഈ ദുരിത്ക്കാഴ്ച്ചകള്‍ എല്ലാം കണ്ടിട്ടും 
അതൊന്നും കണ്ടില്ലെന്നു നടിച്ച്-
അധികാര സോപാനത്തില്‍ ഇരിക്കുന്നവര്‍ക്ക് 
അറിയില്ലല്ലോ പാവങ്ങളുടെ ദുരിതം ?
ജനങ്ങളുടെ ക്ഷേമമാകണം ജനാധിപത്യ -
സര്‍ക്കാരുകളുടെ ലക്‌ഷ്യം ..
അല്ലാതെ കുത്തക മുതലാളിമാരുടെ പാദസേവയാകരുത് ...
മനുഷ്യ ജന്മങ്ങള്‍ക്ക് കശുവണ്ടിയുടെ വില പോലും ഇല്ലേ ? 

Tuesday 2 August 2011

ഐശ്വര്യത്തിന്റെ ആടിപ്പാടലുമായി കുട്ടിത്തെയ്യങ്ങള്‍ ....



കര്‍ക്കടകമാസമായാല്‍ ഉത്തരകേരളത്തിലെ പല ഗ്രാമങ്ങളിലും -
കുട്ടിത്തെയ്യങ്ങളെ കാണാം .ആടിത്തെയ്യവും, വേടന്‍തെയ്യവും കര്‍ക്കടക മാസത്തിലെ ആധിയകറ്റാന്‍ വീടുകള്‍ തോറും കയറി ഇറങ്ങും .
 ആടി  കെട്ടുന്നത് വണ്ണാന്‍ സമുദായത്തില്‍ പെട്ടവരും ,വേടന്‍ കെട്ടുന്നത്
മലയന്‍ സമുദായത്തില്‍ പെട്ടവരും ആണ്. ശ്രീ പരമേശ്വരനും, പാര്‍വതിയുമായി ബന്ധപ്പെട്ടതാണ് ഇരു തെയ്യങ്ങളുടെയും ഐതിഹ്യം.പാശുപതാസ്ത്രത്തിനായി തപസ്സു ചെയ്ത അര്‍ജുനന്റെ മുന്നില്‍ പരമേശ്വരനും പാര്‍വതിയും വേടനും ,വേടത്തിയും
ആയി പ്രത്യക്ഷപ്പെട്ട കഥയാണ് ഇരു തെയ്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത് .കര്‍ക്കടകത്തിലെ തോരാ മഴയത്താണ് കുട്ടിത്തെയ്യങ്ങളുടെ യാത്ര .വാദ്യമേളം അകമ്പടിയായുണ്ടാകും .തെയ്യം വീട്ടു മുറ്റത്തെത്തുമ്പോള്‍ വീട്ടിലുള്ളവര്‍ -പടിഞ്ഞാറ്റയ്ക്കകത്ത് ദീപം തെളിയിക്കും .തെയ്യം ആടിക്കോട്ടെ'' എന്നാ ചോദ്യത്തോടെ
വീട്ടിലുള്ളവരുടെ അനുവാദം വാങ്ങി തെയ്യം വീട്ടുമുറ്റത്ത് ആടുന്നു കയ്യിലെ മണി കിലുക്കിയാണ് തെയ്യാട്ടം .കൊച്ചു കുട്ടികളെ ചെറിയൊരു കിരീടവും ,ഉടുത്തുകെട്ടും ,മുഖത്തെഴുത്തും കൊണ്ട് -അണിയിചോരുക്കിയതാണ് കുട്ടിത്തെയ്യത്തിന്റെ വേഷം.കര്‍ക്കടകം കഴിയുമ്പോള്‍ ചിങ്ങത്തില്‍ ഓണത്താര്‍ എന്ന കുട്ടിത്തെയ്യം വരവാകും  .തെയ്യക്കലമാല്ലാത്ത വര്‍ഷകാലത്ത് തെയ്യം കലാകാരന്മാരുടെ യാതനയ്ക്ക് ചെരിയോരാശ്വാസമാണ് ഈ തെയ്യങ്ങള്‍ .....

Sunday 31 July 2011

ഒര്‍മ്മയില്‍ ഒരു കളിയാരവം ...



തെയ്യങ്ങളുടെ നാടാണ് ഞങ്ങളുടെ പിലിക്കോട് 
.തെയ്യക്കാലം തുടങ്ങിയാല്‍ പിന്നെ   അലറിപ്പെയ്യുന്ന-
ചെണ്ട മേളവും ചിലമ്പ് ഒച്ചയും നിലച്ച നേരം നന്നേ കുറവായിരിക്കും.
ഇടവം പാതിയില്‍ നീലേശ്വരം മന്ദന്‍പുറത്തു കാവില്‍ -
കലശത്തോടെയാണ് ഒരാണ്ടത്തെ കളിയാട്ടക്കാലത്തിനു-
പരിസമാപ്തി കുറിക്കുന്നത് .പിന്നെ തുലാമാസത്തില്‍ വീണ്ടും -
കളിയാട്ടക്കാവുകള്‍ ഉണരും .തുലാം 21 നു തുടങ്ങുന്ന കുന്നുമ്മല്‍ -
തെയ്യമാണ്‌ പുതിയ കളിയാട്ടക്കാലത്തില്‍ ആളുകള്‍ കൂടുന്ന -
പിലിക്കോട്ടെ ആദ്യ തെയ്യം .
കളിയാട്ടക്കാലം തുടങ്ങിയാല്‍ കുട്ടിക്കാലത്ത് ഞങ്ങളുടെ -
കളി രീതികളും മാറും .കുന്നോത്ത് വളപ്പിലെ 'മട്ടക്കണ ക്രിക്കറ്റിനു '-
വിടനല്‍കി പിന്നെ തെയ്യം കെട്ടികളിയാണ്...വീടിനു പിറകിലെ -
ഓല കൊണ്ടുണ്ടാക്കിയ ഞാലി അണിയറയാക്കി  പകലന്തിയോളം -
തുടരുന്ന കളി .കുറച്ച് പേര്‍ വാദ്യക്കാരായുണ്ടാകും.പഴയ ചിമ്മിനികാന്‍
ബീക്കു ചെണ്ടയ്ക്ക് പകരമാകും .പാല്‍പൊടിയുടെ ഡപ്പി വാഴനാരില്‍-
കോര്‍ത്തു തോളത്തിട്ടാണ് ചെണ്ടമേളം മുഴയ്ക്കുക.
കളി തെയ്യത്തിന്റെ വേഷവിധാനവും രസകരമായിരുന്നു .
ഓലയും പ്ലാവിലയുമെല്ലാം അരയില്‍ വലിച്ച് കെട്ടും. ചിലപ്പോള്‍ വെണ്ണീര്‍ -
മേലാകെ പൂശും .അടുക്കളയില്‍ നിന്നും അമ്മ കാണാതെ എടുക്കുന്ന -
ഇഡ്ഡലി പാത്രത്തിന്റെ അടപ്പാണ് തെയ്യത്തിന്റെ തട്ട് .മ്ട്ടക്കണ 
ഒറിജിനല്‍ വാളിന് പകരമാകും .എനിക്കും  പലപ്പോഴും ഈ വേഷം -
അണിയാനുള്ള നിയോഗം ഉണ്ടായിട്ടുണ്ട് .വിശ്വാസവുമായി കൂട്ട് പിടിച്ച്‌- 
പലപ്പോഴും ഇതിന്റെ പേരില്‍ വഴക്ക് കിട്ടുമായിരുന്നു.എങ്കിലും -
എല്ലാവരെയും കണ്ണ് വെട്ടിച്ച്‌ ഞങ്ങള്‍ കളി തുടര്‍ന്ന് കൊണ്ടേ ഇരുന്നു .....
[ഈ ഓര്‍മ്മ വിദേശത്തുള്ള എന്റെ കളി കൂട്ടുകാര്‍ക്കായി സമര്‍പ്പിക്കുന്നു ]

Friday 29 July 2011

അങ്ങനെയൊരു കാലം ...



കുണ്ട് കുളത്തിലെ നീന്തി തുടിക്കലിന്-
സ്വിമ്മിംഗ് പൂളിനെക്കാള്‍ കുളിര്‍മയുണ്ടായിരുന്നു
കാല്‍മടമ്പ് കൊണ്ട് കുഴികുത്തി -
ഇടവഴികളില്‍ നിന്നും കളിച്ച കൊട്ടികളിക്ക് -
കമ്പ്യൂട്ടര്‍ ഗെയിമിനെക്കാളും ഹരമായിരുന്നു 
തൊട്ടാവാടിയുടെ ഇലപറിച്ചെടുത്തു -
പുല്‍ക്കൊടിയില്‍ മുട്ടിച്ച് ഊതിവിട്ട -
കുമിളകള്‍ക്ക് എന്തൊരു ചന്തമായിരുന്നു ..
ആ അങ്ങനെയൊരു കാലം 

അത്രമേല്‍ ഇഷ്ട്ടമായിരുന്നു അതിനെ .....



ചെറുപ്പത്തില്‍ എനിക്കതിനെ വലിയ ഇഷ്ടമായിരുന്നു.
ഉത്സവപറമ്പുകളില്‍ വച്ചായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍
കാണുമ്പോഴെല്ലാം അതെന്നെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു .
കയ്യില്‍ കിട്ടിയപ്പോള്‍ അത് ഒച്ചയുണ്ടാക്കി തുള്ളിച്ചാടി 
ഒന്ന് സ്നേഹിച്ചു വരുമ്പോഴേക്കും അത് പൊട്ടിത്തെറിച്ചു .
ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു -
എനിക്ക് ഒരു 'മത്തങ്ങ ബലൂണ്‍ 'കൂടി വാങ്ങിത്തരാന്‍ .... 

Thursday 28 July 2011

വെറുതെ യാത്ര


വിരുന്നെത്തിയ ദേശാടനക്കിളികള്‍  പറന്നിറങ്ങാന്‍ കഴിയാതെ -
വട്ടമിട്ടു പറന്നു ..
ദൂരങ്ങള്‍ താണ്ടി എത്തിയ പാവങ്ങള്‍ അറിഞ്ഞില്ല -
നമ്മുടെ വയലുകള്‍ 'ഫ്ലാറ്റായ 'വിവരം .
അവ ഇനി വരുമോ ആവോ?

'ഓര്‍മ്മ' -കണ്ണീരുപ്പും മധുരവും


ഇരുട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പോയകാലത്തിന്റെ -
കാലൊച്ചകള്‍ കേട്ടു....
ഓര്‍മകളുടെ നനവുള്ള മണ്ണില്‍ വേരുകള്‍ -
പിന്നെയും മുളച്ചു .....
ആകാശത്തോളം പടര്‍ന്നു പന്തലിച്ച സൌഹൃദത്തിന്റെ-
തണലില്‍ ഇത്തിരി നേരമിരുന്നു ..
ഫേസ് ബുക്കില്‍ നോക്കാതെ കൂട്ടുകാരെ കണ്ടു .
തികട്ടി തികട്ടി വന്ന ഓര്‍മകളില്‍ -
കണ്ണീരുപ്പും ,മധുരവും  ഉണ്ടായിരുന്നു ..
ഈ 'ഓര്‍മ്മ ' വല്ലാത്തൊരു സംഭവം തന്നെ .....

Monday 25 July 2011

കാഴ്ചകളില്‍ ഇതുകൂടി .........




അനീഷിന്റെ ഫോട്ടോകള്‍ ..

Sunday 24 July 2011

എന്നാലും അത് പെറ്റില്ലല്ലോ ?


ഒരു കടലാസ് പരതുമ്പോള്‍ എനിക്കൊരു പഴയപുസ്തകം കിട്ടി.
നാലാംക്ലാസിലെ മലയാളം നോട്ടുപുസ്തകം ..
അത് മറിച്ചു നോക്കിയപ്പോള്‍ ഒരു മയില്‍പീലിത്തുണ്ട് താഴെ വീണു .
എനിക്ക് സങ്കടം വന്നു ....
അത് താഴെ വീണത്‌കൊണ്ടല്ല ....
ഇത്രയും കാലം ആകാശം കാണാതെ കിടന്നിട്ടും -
അത് പെറ്റില്ലല്ലോ ........?
ആരോ എന്നെ പറഞ്ഞു പറ്റിച്ചു .....

Friday 22 July 2011

ഞങ്ങളുടെശില്പ്പമോള്‍


ചന്ദനത്തിന്‍ സുഗന്ധമാണവള്‍ക്ക്......
പാല്‍ നിലാവിന്‍ നിറമാണവള്‍ക്ക്....
എല്ലുകള്‍ പൊടിയുന്ന വേദനയുണ്ടെങ്കിലും-
കട്ടിലില്‍ കിടന്നു അക്ഷരങ്ങളുടെ ലോകത്താണ് അവള്‍
ചേച്ചി ശാലിനി ഉണ്ട് ശില്പ്പമോള്‍ക്ക് കൂട്ടിന്‌..
ശില്പമോള്‍ക്ക് വേദന കൂടുമ്പോള്‍ ചേച്ചി പാട്ടുകള്‍ പാടിക്കൊടുക്കും 
സ്വന്തമായി കുറിച്ചിട്ട വരികളാണ് അവളുടെ പാട്ടുകള്‍ 
പത്തു വയസ്സുള്ള തന്റെ 'അമ്മു' എന്ന് വിളിക്കുന്ന അനിയത്തികുട്ടിക്കായി 
ഒന്‍പതാം ക്ലാസ്സുകാരിയായ ചേച്ചി കുറിച്ചിട്ട വരികള്‍ സി ഡി ആയി 

പുറത്തിറങ്ങി കഴിഞ്ഞു ....   
കവിതയിലെ വരികളില്‍ ശാലിനി എഴുതിയത് പോലെ 
അവളുടെ അമ്മുവായ അനിയത്തികുട്ടി അവളുടെ കൊച്ചു വീടിനു മുന്നില്‍ ഓടികളിക്കാന്‍
നമുക്കും പ്രാര്‍ത്ഥിക്കാം ...
വിലാസം 
ശില്പ കെ ബി 
എലിക്കൊട്ടുപോയില്‍ 
വലിയപോയില്‍ പി ഒ
ചെറുവത്തൂര്‍ വഴി 
കാസര്ഗോഡ് ജില്ല 

Thursday 21 July 2011

മാനത്തെ അമ്പിളിമാമന്‍ താഴത്ത് കുരുന്നുകളില്‍ കൌതുകവും വിസ്മയവും ....



തങ്ങളുടെ പ്രിയപ്പെട്ട അമ്പിളി മാമനും അമ്പിളി മാമന്റെ വീട്ടില്‍ 
ആദ്യമായി കാലു കുത്തിയ നീല്‍ ആംസ്ട്രോങ്ങും ഒന്നിച്ചു വന്നപ്പോള്‍ 
കുരുന്നുകളില്‍ വിസ്മയം നിറഞ്ഞു .ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍പി 
സ്കൂളില്‍ സയന്‍സ് ക്ലബ്ബ് നടത്തിയ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറിയ 
'അമ്പിളിയും ആംസ്ട്രോങ്ങും '' എന്ന ലഘു നാടകത്തിലൂടെയാണ് ഇരുവരും വിദ്യാലയ -
മുറ്റത്ത്  എത്തിയത് .കണ്ണടച്ച് പാട്ടുപാടി വിളിച്ചപ്പോള്‍ ആദ്യം എത്തിയത് അമ്പിളി  മാമനായിരുന്നു.
പിന്നാലെ ആംസ്ട്രോങ്ങും എത്തി .ഇരുവരും തങ്ങളുടെ കഥകള്‍ കുട്ടികളുമായി പങ്കുവെച്ചു  .
ഇവര്‍ക്ക് മുന്നില്‍ കുട്ടികള്‍ അമ്പിളി പാട്ടുകള്‍ പാടി .ചന്ദ്രനെ തേടി സിഡി പ്രദര്‍ശനവും നടന്നു 
സഞ്ജയ്‌ ,ശഹവാസ്   ,നന്ദന ,നിസാര്‍  തുടങ്ങിയവര്‍ വേഷമിട്ടു .........   

Wednesday 20 July 2011

കാഴ്ച





അനീഷ്‌ കാലിക്കടവിന്റെ ഫോട്ടോകള്‍

നമ്മള്‍ അല്ല ഞങ്ങള്‍ മാത്രമാകുമ്പോള്‍



അന്ന് കയ്യാലകള്‍ക്ക് അപ്പുറവും ഇപ്പുറവുമായിരുന്നു വീടുകള്‍ 
ഇന്നത് കല്‍മതിലുകള്‍ക്ക് അപ്പുറവും ഇപ്പുറവുമായി .
കാണാനും പറ്റില്ല ,വിളിച്ചാലും കേള്‍ക്കില്ല ....
ഒരു വീട്ടില്‍ ഒരാള്‍ മരിച്ചുവത്രേ -
അത് അയല്‍വാസികള്‍ അറിഞ്ഞത്-
അടുത്തദിനം പത്ര വാര്‍ത്ത കണ്ടപ്പോഴാണ് .. 

ജൂലൈ 21 ചാന്ദ്ര ദിനം

അമ്പിളി മാമന്റെ വീട്ടിലും നമ്മുടെ -
അമ്മാമാന്മാര്‍ ചിലര്‍ പോയി വന്നു
അഞ്ചാറു കല്ലുകളത്രേ നമുക്കൊരു
സഞ്ചിയില്‍ മാമന്‍ കൊടുത്തയച്ചു ...........
അമ്പിളി മാമന്റെ വീട്ടില്‍ പോയ -
അമ്മാവന്മാരെ ഓര്‍ത്തുകൊണ്ട്‌
ചന്ദ്രനില്‍ നിന്നും 'ഫേസ് ബുക്കില്‍
കൂട്ടുകാര്‍ എത്തുന്ന കാലത്തിനായി
നമുക്ക് കാത്തിരിക്കാം ...........

Tuesday 19 July 2011

അജേഷിന്റെ നാണയ ശേഖരത്തില്‍ - അപൂര്‍വതയുടെ കിലുക്കം .....



ഓട്ടമുക്കാലും,ഒരു പൈസയും ,രണ്ടു പൈസയും എല്ലാം 
കണ്ടിട്ടില്ലാത്ത പുതുതലമുറയില്‍ പെട്ട കുട്ടികള്‍ക്ക് മുന്നില്‍ 
ഇത്തരം നാണയങ്ങളുടെ നിറക്കാഴ്ച ഒരുക്കുകയാണ് 
അജേഷ് കരക്കേരു.ഇന്ത്യയിലെ പഴയകാല നാണയങ്ങളും ,
വിദേശ നാണയങ്ങളും ഒക്കെയായി നൂറുകണക്കിന് 
അപൂര്‍വ നാണയങ്ങള്‍ ഉണ്ട് അജേഷിന്റെ കയ്യില്‍ .ചെറുപ്പം 
മുതല്‍ തുടങ്ങിയതാണ്‌ ഈ വിനോദം .നിരവധി പ്രദര്‍ശനങ്ങള്‍ 
നടത്തിക്കഴിഞ്ഞു ആയിരത്തോളം സ്റ്റാമ്പുകളും ഈ യുവാവിന്റെ 
പക്കലുണ്ട് ...എന്റെ ഈ പ്രിയ കൂട്ടുകാരനെ നിങ്ങള്‍ക്കായി 
പരിചയപ്പെടുത്തുന്നു ...   

പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം

ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് പിലിക്കോട്  രയരമംഗലം ഭഗവതി ക്ഷേത്രം  .ഐതീഹ്യപ്പെരുമയാല്‍ പ്രസിദ്ധമാണ് ഈ ക്ഷേത്രം .നോക്കുന്നവന്  അവനെ തന്നെ 
കാണാവുന്ന വാല്‍ കണ്ണാടിയാണ്  ഇവിടുത്തെ പ്രതിഷ്ഠ .മീന മാസത്തിലെ 
പൂര മഹോത്സവവും ,വൃശ്ചികത്തിലെ പാട്ടുമാണ്‌ പ്രധാന ഉത്സവങ്ങള്‍ .ഇവിടുത്തെ 
പൂരമഹോത്സവം മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് .സാമുദായിക കൂട്ടായ്മയുടെ 
പൂര കാഴ്ചകള്‍ ഇവിടെ ദര്‍ശിക്കാം .ശാലിയപൊറാട്ട് ,പൂരക്കളി ,എഴുന്നള്ളത്ത് ,തായമ്പക 
തുടങ്ങിയവ പൂര കാഴ്ചകളില്‍ ചിലത് മാത്രം .ഒരു മാസം പൂരോത്സവം നടക്കുന്ന 
അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത് .മംഗലാപുരം മംഗളാദേവി ക്ഷേത്രവുമായി 
ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ  ഐതീഹ്യം .അതുകൊണ്ട് തന്നെ വടക്കുനിന്നും 
നിരവധി ആളുകള്‍ ഇവിടെ കാര്‍ത്തിക ഉത്സവത്തിന്‌ എത്താറുണ്ട് .നവീകരണ 
പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം ശ്രേയസ്സ് വര്‍ധിച്ചു വരികയാണ് ഇവിടെ .നിരവധി 
ഉപക്ഷേത്രങ്ങളുള്ള ക്ഷേത്രം കൂടിയാണ് രയരമംഗലം ക്ഷേത്രം ...എന്റെ നാടിന്റെ ഐശ്വര്യവും...

കഥമധുരം നിറച്ച് 'ഉണ്ണികളേ ഒരു കഥപറയാം ''


ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ 'ഉണ്ണികളേ ഒരു കഥ പറയാം '
എന്ന പേരില്‍ നടത്തിയ 'കഥാവാരം കുരുന്നുകള്‍ക്ക് പുതിയ അനുഭവമായി .
കുട്ടികളെ വായനയുടെ വഴികളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു 
ലക്‌ഷ്യം . ചെറുവത്തൂര്‍ ബി പി ഒ  ഒ.രാജഗോപാലന്‍ ,അധ്യാപകരായ പുരുഷോത്തമന്‍ ,ചിത്ര ,സിന്ധു തുടങ്ങിയവര്‍  കുട്ടികള്‍ക്ക് മു
ന്നില്‍
കഥ മധുരം പകര്‍ന്നു .വിദ്യാലയത്തിലെ സഞ്ചരിക്കുന്ന ലൈബ്രറിയിലെ
പുസ്തകങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു കഥാവതരണം

Sunday 17 July 2011

പിലിക്കോട്ടെ കാവല്‍ക്കാര്‍



അന്നത്തിന്റെ പത്തായപ്പുരകളാണ്  വയലുകള്‍ . വികസനം -
എന്ന പേരില്‍  പുതു കാലത്തിന്റെ പുതുമോടികള്‍ കടന്നു വന്നപ്പോള്‍ 
പച്ച വിരിച്ചിരുന്ന പാടങ്ങള്‍പലതിലും കെട്ടിടങ്ങള്‍  മുളച്ചു പൊങ്ങി 
വയലുകള്‍ക്കൊപ്പം ഓര്‍മ്മയിലേക്ക് മറയുന്നത് കൃഷി മാത്രമല്ല 
നമ്മുടെ കാര്‍ഷിക സംസ്കൃതി കൂടിയാണ്  കാലം കാഴ്ചകള്‍ പലതും 
മറക്കുമ്പോഴും ഗ്രാമത്തിന്റെ കാര്‍ഷിക പാരമ്പര്യം  നിലനിര്‍ത്തുന്ന 
കാവല്‍ക്കാര്‍ ഇന്നും പിലിക്കോടിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കുന്നു 
'ചങ്ങാതിയെന്നു മാത്രം പരസ്പരം അഭിസംബോധന ചെയ്യുന്ന ആറ്
പേരാണ് കാവല്‍ക്കാര്‍ ഒറ്റമുണ്ടും, തലയില്‍ പാളത്തൊപ്പിയും-
ചുമലില്‍ വട്ടത്തില്‍ കെട്ടിയ കയറും ,വയലുകള്‍ കാത്തുപോന്നവരാണ് ഇവര്‍ 
ഈ വര്‍ഷംകാവല്‍ക്കാരുടെ എണ്ണം നാലായി കുറഞ്ഞു പിലിക്കോട്ടെ പരപ്പ,ചെറുനിലം
  മടിവയല്‍ , കാനം-കരക്കേരു എന്നി വയലുകള്‍ കാക്കലാണ് ഇവരുടെ 
ചുമതല .എല്ലാവര്‍ഷവും മേടം ഒന്നിന് പിലിക്കോട്  രയരമംഗലം ക്ഷേത്രത്തില്‍ 
വെച്ച് മൂത്ത അടിയോടിയാണ് കാവല്‍ ചുമതല നല്‍കുന്നത്  മണിയാണി ,തീയ
സമുദായത്തില്‍ പെട്ടവരാണ് കാവല്‍ എടുക്കുന്നത് .തങ്ങളുടെ ജോലി ദൈവീകമാണെന്ന്
ഇവര്‍ കരുതുന്നു ചുമലിലെ കയര്‍ കന്നുകാലികളെ പിടിച്ചു കേട്ടനുള്ളതാണ് .ഈ കയറിന്റെ 
അറ്റത്തു കലമാനിന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു കുരുക്കുണ്ട്. കയര്‍ വീശി എറിഞ്ഞാല്‍ 
കുരുക്ക് കന്നുകാലികളുടെ കഴുത്തില്‍ വീഴും .കുരുക്കില്‍ മന്ത്രം ആവാഹിച്ച് വെച്ചിട്ടുണ്ടെന്നാണ്
വിശ്വാസം .കയ്യില്‍ കാണുന്ന ചെറിയ വടിയെ നിറക്കോല്‍ എന്നാണ് വിളിക്കുക .നെല്‍ ചെടികള്‍ 
നീക്കി വെക്കാനാണ് ഇത് .കന്നി മാസം ഒന്നാം തീയ്യതി മുതല്‍ വെള്ളി കെട്ടിയ മറ്റൊരു വടിയാണ് 
ഉണ്ടാവുക .
 വാളുമ്പോള്‍ വിത്തും ,കൊയ്യുമ്പോള്‍ കറ്റയും വയലില്‍ എത്തിയാല്‍ കാവല്‍ക്കാരുടെ അവകാശമാണ് .
കൃഷി സമ്പന്നമായിരുന്ന കാലത്ത് ജീവിക്കാന്‍ ആവശ്യമായ വരുമാനം കാവലില്‍ നിന്നും -
ലഭിച്ചിരുന്നു.പുതു തലമുറയില്‍ പെട്ട ആരും ഇന്ന് ഈ രംഗത്തേക്ക് കടന്നു വരുന്നില്ല .........

Friday 15 July 2011

കാരുണ്യത്തിന്റെ സ്നേഹനിധി



എന്റെ ക്ല്ലാസ്സിലെ(ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍പി സ്കൂള്‍ നാലാംതരം )
ആയിഷതാനയും,നന്ദനയും ആണ് സ്നേഹനിധിയെ പറ്റി -
ആദ്യം പറഞ്ഞത് ഈ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലായിരുന്നു
അത് .കുട്ടികളുടെ അഭിപ്രായത്തെ കണക്കിലെടുത്ത് അവര്‍ക്കായൊരു 
ഭണ്ഡാരംവാങ്ങി നല്‍കുകയും ചെയ്തു  .ഇതിലെ തുക വര്‍ഷാവസാനം 
നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്നതായിരുന്നു ചിന്ത .ഇതിനിടയിലാണ് 
സമീപ വിദ്യാലയത്തിലെ ദേവികചികിത്സാസഹായം തേടുന്ന വാര്‍ത്ത   
കുട്ടികളില്‍ എത്തിയത്  സ്നേഹനിധിയിലെ ആദ്യ തുക ദേവിക മോള്‍ക്ക് 
നല്‍കാം എന്ന് തീരുമാനമെടുത്ത് മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നിലും അഭ്യര്‍ത്ഥന 
എത്തി  ജൂലൈ ആദ്യം സ്നേഹനിധി തുറന്നപ്പോള്‍ ചില്ലറകളുടെ കൂട്ടം ആയിരം  
രൂപയില്‍ എത്തിയിരുന്നു  കൊവ്വല്‍ എ യു പി സ്കൂള്‍ അധ്യാപകര്‍ക്ക്  തുക 
കൈമാറുകയും ചെയ്തു  .സ്നേഹനിധിക്കായി മറ്റൊരു ഭണ്ഡാരം ക്ലാസ്സില്‍ എത്തിക്കഴിഞ്ഞു

മരണക്കരച്ചില്‍



മുത്തശ്ശി മരിച്ചു കിടക്കുന്നു 
ഉറ്റവരെല്ലാം ചുറ്റും കൂടി -
ഉച്ചത്തില്‍ കരഞ്ഞു ...
കൊച്ചു മോന്‍റെ കീശയില്‍ നിന്നും 
മൊബൈലും കരഞ്ഞു -
എന്ത് ചന്തമാണ് പെണ്ണെ -
നിന്‍റെ പുന്‍ചിരി കാണുവാന്‍ ........ 
രംഗബോധമില്ലാത്ത കോമാളി 
മരണമോ അതോ മൊബൈലോ  ...

Thursday 14 July 2011

വായനയുടെ വാതായനങ്ങള്‍ തുറന്ന്‍ സഞ്ചരിക്കുന്ന ലൈബ്രറി



കുട്ടികള്‍ക്ക് മുന്നില്‍ വായനയുടെ വാതില്‍ തുറന്ന്‍
ചന്ദേര ഇസ്സത്തുല്‍ഇസ്ലാംഎ എല്‍പി സ്കൂളില്‍ 
സഞ്ചരിക്കുന്ന ലൈബ്രറി ഒരു സ്ഥലത്ത് നിന്നും 
മറ്റൊരു സ്ഥലത്തേക്ക് എടുത്തു മാറ്റാന്‍പറ്റുന്ന -
തരത്തിലുള്ള വലിയ പുസ്തക റാക്കാനു ഈo ലൈബ്രറി.
സ്കൂള്‍ മുറ്റത്തും വരാന്തയിലുംഒക്കെയാണ് ഇതിന്റെ 
സ്ഥാനം .കുട്ടിക്കഥകളും പാട്ടുകളും ബാലമാസികകളും
പത്രങ്ങളും ഒക്കെയാണ് ഇതിലുള്ളത്  വായന കുറിപ്പുകള്‍ 
കുറിച്ചിടാന്‍ ഒരു പുസ്തകവും ഇതിലുണ്ട്  കുട്ടികള്‍ നന്നായി 
വായിക്കുന്നു 

‘സ്ലെയ്റ്റ്’- ഓര്‍മ്മയിലെ ഏറ്റവും നല്ല കറുപ്പ്




           എന്റെ (നിങ്ങളുടെ പലരുടെയും) ഓര്‍മ്മയില്‍ ഏറ്റവും നല്ല കറുപ്പ് മരച്ചട്ടകൊണ്ട് ഫ്രെയ്മിട്ട സ്ലെയ്റ്റിനകത്താണ്. ഓണപ്പൂ‍ക്കള്‍ക്കായി പറമ്പുകള്‍ തേടുന്നതിന് മുമ്പ് നാം നടന്നത് സ്ലെയ്റ്റ് മായിക്കാനുള്ള മഷിത്തണ്ടും, ഓണത്താറും, പൂത്താലിത്തണ്ടും തേടിയായിരുന്നല്ലോ? കുട്ടിക്കാലത്തിന്റെ തലയണയും, വണ്ടിയും, ഇരിപ്പിടവുമൊക്കെ ആയിരുന്നു സ്ലെയ്റ്റ്. മൂലപൊട്ടിയ സ്ലെയ്റ്റിലൂടെ നമ്മള്‍ ആകാശ കാഴ്ചകള്‍ കണ്ടു. സ്ലെയ്റ്റില്‍ കുറിക്കാനുള്ള ചായപ്പെന്‍സിലുകള്‍ കിട്ടാന്‍ നമ്മള്‍ പലതും പകരം കൊടുത്തു. ആ പെന്‍സിലുകള്‍ കൊണ്ട് പലതും കുറിച്ചിട്ടു. വിയര്‍പ്പും തുപ്പലും തെറ്റുകളെ തിരുത്തി ക്കൊണ്ടേയിരുന്നു....................... 


              ഇനി കൂട്ടിച്ചേര്‍ക്കലുകള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ നിന്നാകട്ടെ...................

Wednesday 13 July 2011

എന്തായിര്രുന്നുഇങ്ങനെ

...
ഞാന്‍ ഒരു നാട്ടിലെത്തി .
ഒരു തോട്ടാവാടിയെ തൊട്ടു നോക്കി 
അത് വാടിയില്ല .....
ഒരു മാമ്പഴം   തിന്നാനെടുത്തു
അതിന്‍റെ 'അണ്ടി 'പുറത്തായിരുന്നു 
ഒരു മുല്ലപ്പു മണത്തുനോക്കി 
അതിനു ദുര്‍ഗന്ധമായിരുന്നു ..
 ഒരാളെ കണ്ടു   അയാള്‍ -
സാധാരണ മനുഷ്യനെ അല്ലായിരുന്നു 
പിന്നെ ഒരു ബോര്‍ഡ്‌ കണ്ടു 
പ്ലാന്റേഷന്‍കോര്‍പറെഷന്‍എസ്റ്റേറ്റ്‌........
 വാര്‍ത്ത -എന്ടോസല്ഫാന്‍ മണ്ണില്‍ ഇനിയും വിഷം ഇറങ്ങിയില്ല 

Tuesday 12 July 2011

ഇത് നിങ്ങളും കണ്ടിട്ടുണ്ടോ

രാവിലെ പോകുമ്പോള്‍
വയലുകള്‍ക്കപ്പുറം ഒരു കുന്നുണ്ടായിരുന്നു
വൈകിട്ടുവരുമ്പോള്‍ അവിടെ കണ്ടത്
ഒരു കുഴി മാത്രം ......
ആ കുന്ന് എവിടെപോയി ?
കുറെ നടന്നപ്പോള്‍
 രാവിലെ കണ്ട വയലുകളും അവിടെ ഇല്ലായിരുന്നു

Monday 11 July 2011

ഇതല്ലേ കാലം...

പഞ്ചസാര വാങ്ങാന്‍ പോയ-
കുമാരേട്ടനെ കാറിടിച്ചു...
ആളുകള്‍ ഓടിക്കൂടി
എല്ലാവരും എടുത്തുയര്‍ത്തി
കീശയില്‍ നിന്ന മൊബൈല്‍ ഫോണ്‍
അങ്ങനെ കുമാരേട്ടന്റെ മരണം
ഒരു ബ്ലുടൂത്ത് മരണമായി.

ഇന്നു ഞാന്‍ നാളെ നീ...

ചാണകത്തിന് ദു:ഖം വന്നു
എന്നെയാരും വീട്ടില്‍ കയറ്റുന്നില്ലല്ലോ?
ചൂത്‌മാച്ചിക്ക് സങ്കടം വന്നു.
പടിഞ്ഞാറ്റയുടെ മൂലയില്‍
ഇരിപ്പിടം പോയതിനാല്‍
അടുക്കളയില്‍ നിന്ന് മിക്സിയുടെ
കരച്ചില്‍ കേട്ട്
അമ്മിക്കല്ല് വാവിട്ടു കരഞ്ഞു
ഇന്നലെ അടുക്കളയില്‍ കൊച്ചമ്മയുടെ കരച്ചില്‍ കേട്ടു...
ഗ്യാസിനു വിലകൂടിയല്ലോ?
അടിച്ചോടിച്ച അടുപ്പിന്‍ കല്ലുകള്‍
പൊട്ടിച്ചിരിച്ചു...
ഇന്നുകരയുന്നവര്‍ക്കെല്ലാം... നാളെ ചിരിക്കാം...

യാത്രാമൊഴി


ഓര്‍മ്മയിലെ പ്പൊഴും-
നിന്‍റെ കിലുക്കമുണ്ടായിരുന്നു.
സ്കൂളില്‍ പോകുമ്പോള്‍ -
ട്രൌസറിന്റെ കീശയില്‍
പലപ്പോഴും നീയുണ്ടായിരുന്നു.
ചന്തുവേട്ടന്റെ പെട്ടിക്കടയിലെ -
'ഒയിലച്ചയ്ക്ക്' അന്ന്‍ നിന്‍റെ വിലയായിരുന്നു.
പക്ഷെ, നിനക്കിപ്പോള്‍ വിലയില്ലാതായിരിക്കുന്നു.
എങ്കിലും 25 പൈസേ നിന്നെ മറക്കില്ലൊരിക്കലും
എന്‍റെ ഓര്മപ്പെട്ടിയില്‍...
നിന്നെ ഞാന്‍ ഇട്ടുവയ്ക്കുന്നു.

Sunday 10 July 2011

ഓര്‍മ്മയിലൊരു മഴക്കിലുക്കം....

             മഴ പെയ്തിറങുന്ന വിദ്യാലയദിനങ്ങള്‍  മനസ്സിലെപ്പൊഴും കുളിരുള്ള ഓര്‍മ്മയാണ്. മഴത്തുള്ളികള്‍ക്കൊപ്പം കൂട്ടുകൂടി സ്കൂളിലേക്കുള്ള പണ്ടത്തെയാത്രകള്‍ എന്തുരസമായിരുന്നു. പൂക്കളോടും, പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി, വഴിവക്കിലെ നാട്ടുമാവില്‍ കല്ലെറിഞ്, മണ്ണ് തൊട്ട് പ്രക്രുതിയുടെ മനസ്സുതൊട്ടുള്ള യാത്ര.....  

             നടന്നു നീങുമ്പോള്‍ പാടവരമ്പിലോ, വഴിവക്കിലോ കെട്ടി നില്‍കുന്ന മഴവെള്ളം കണ്ടാല്‍ അതിനെ ചവിട്ടിപ്പൊട്ടിക്കാനാണ് തിടുക്കം. ഒരു കാല്‍ കൊണ്ട് വെള്ളത്തില്‍ ആഞ്ഞു ചവിട്ടി, വെള്ളം മേല്‍പ്പോട്ടുയരുമ്പോള്‍ മറുകാല്‍ കൊണ്ട് വീശിയൊരടി.... ‘ടപ്പേ’  എന്നു പൊട്ടുമ്പോള്‍ ചെളി നിറഞ്ഞ കുപ്പായവുമായിട്ടായിരിക്കും കൂട്ടുകാരുടെ നില്പ്. പിന്നെ, പിണക്കമായി. സ്ലെയ്റ്റ് മായിക്കാന്‍ കീശയില്‍ കരുതിയ വെള്ളാം കുടിത്തണ്ടോ, ഓണത്താറോ പകരം നല്‍കി ഈ പിണക്കത്തെ ഇണക്കമാക്കും. അങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് ഊഷ്മളമായ വഴിച്ചങ്ങാത്തങ്ങള്‍. 

              മഴയില്‍ കുടച്ചങ്ങാതിമാരുമായി കൂട്ടുകൂടി കുട്ടികള്‍ പോകുമ്പോള്‍ മനസിലോര്‍മ്മവരും മധുരം കിനിയുന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളും പിന്നെ ഒ.എന്‍.വി യുടെ ഈ വരികളും. 

              ‘ കൊട്ടിപ്പാടുന്ന മഴ 
              നടവരമ്പത്തൊരു 
              കുട്ടിയുണ്ടതിന്‍ കൈയില്‍ 
              പുസ്തകം പൊതിച്ചോറും 
              കുടയാമ്മൊരു തൂശ 
              നിലയും അത് കൊത്തി-
              ക്കുടയുന്നുവോ മഴ
              ക്കാറ്റിന്റെ കാക്കക്കൂട്ടം.....’ 

തിരിചുകിട്ടട്ടെ വര്‍ത്തമാന കാല ബാല്യങ്ങള്‍ക്കും ഇതൊപോലൊരു ഓര്‍മ്മക്കാലം......